കിന്‍ഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഞ്ചു ക്രൈസ്തവരെ തലയറത്തു കൊന്നു. നോര്‍ത്ത് കിവു ജില്ലയിലെ ലുബെറോയില് ജനുവരി 24നാണ് നിഷ്ഠുര കൃത്യം അരങ്ങേറിയത്.
ഇസ്ലാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രൊവിന്‍സ് (ഐഎസ് സിഎപി) ഭീകരര്‍ 25 പേരെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിഎഫ് എന്നും ഐഎസ്സിഎപി ഭീകരര്‍ അറിയപ്പെടുന്നു.
ഒരു ക്രൈസ്തവ ദേവാലയവും ഒരു ഹെല്‍ത്ത് സെന്ററും 63 വീടുകളും ഭീകരര്‍ തീവച്ചു നശിപ്പിച്ചു. പ്രദേശത്തെ ഭൂരിഭാഗം പേരും പലായനം ചെയ്തു. ഗ്രാമങ്ങള്‍തോറും ഭീകരര്‍ ആക്രമണം നടത്തിവരികയായിരുന്നു. ലുബെറോ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നിരന്തരം ആക്രമണം നടത്തിവരികയാണ്.
ക്രൈസ്തവ ഭൂരിപക്ഷരാജ്യമായ കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ 2024 ഡിസംബറിനുശേഷം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ എണ്ണൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
ലുബെറോ ജില്ലയിലെ ബുകിയയില് ജനുവരി 16ന് അഞ്ച് അവിശ്വാസികളുടെ തലയറത്തുവെന്ന് ഭീകരര്‍ അവകാശപ്പെട്ടു. മൂന്നു ദിവസത്തിനുശേഷം മാഫ് വിയില്‍ ഏഴും ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ജനുവരി 23ന് വ്യത്യസ്ത ആക്രമണങ്ങളിലായി ആറു ക്രൈസ്തവര്കൂടി കൊല്ലപ്പെട്ടു.